Friday, September 29, 2017

25 - പ്രഥമ പാരത്രിക ഭവനം


           “പ്രഥമ പാരത്രിക ഭവനം”

 
 

 

  

 

 

 

      ഹാനിഅ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

        “ഉഥ്മാനു ബ്നു അഫ്ഫാൻ (رضي الله عنه) ക്വബ്റിന്നരികെ നിൽക്കുമ്പോഴെല്ലാം, താടിരോമങ്ങൾ നനഞ്ഞു കുതിരുന്ന രൂപത്തിൽ കരയാറുണ്ടായിരുന്നു. അപ്പോൾ ആരോ ചോദിച്ചു.

      “സ്വർഗ്ഗവും നരകവും ഓർക്കുമ്പോഴൊന്നും കരയാത്ത താങ്കൾ, ക്വബ്റിന്നു വേണ്ടി മാത്രം കരയുന്നു....? ”

     അദ്ദേഹം പറഞ്ഞു. നബിﷺ തങ്ങൾ പറഞ്ഞിട്ടുണ്ട്.
         “നിശ്ചയം, ക്വബ്ർ പാരത്രിക ഭവനങ്ങളിൽ ആദ്യത്തേതാകുന്നു. അതിൽ അതിജയിച്ചാൽ പിന്നീടുള്ളത് അതിലും എളുപ്പമായിരിക്കും. അതിൽ പരാജിതനായാൽ ശേഷമുള്ളവ അതിലും കഠിനമായിരിക്കും.”

  
  

     നബിﷺ തങ്ങൾ അരുളിയതായി ഉഥ്മാൻ (رضي الله عنه) വീണ്ടും (മറ്റൊരു റിപ്പോർട്ടിൽ) പറയുന്നു.

        “ക്വബ്റിനേക്കാൾ ഭീകരമായി ക്വബ്റല്ലാതെ മറ്റൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല.”

(ഇബ്നു മാജഃ, തിർമുദി)

 

                     ★    ★    ★

   

 
         ഉഥ്മാൻ (رضي الله عنه) വിൽ നിന്ന്, ക്വബ്റിന്റെ ഭീകരതകളും വിഹ്വലതകളും വിവരിക്കുന്ന ഹദീഥുകൾ, ഇനിയുമുണ്ട്.  ആദ്യം ക്വബ്ർ കുഴിക്കൽ സംസ്കാരം ആരംഭിച്ചത് ആരാണ് എന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്. ക്വാബീൽ ഹാബീലിനെ വധിച്ചപ്പോഴുള്ള കാക്കയാണ് എന്ന് ചിലർ പറയുന്നു.

      “തന്റെ സഹോദരന്റെ ശവശരീരം എങ്ങനെ മറവ് ചെയ്യണമെന്ന് അവന്ന് കാണിക്കാൻ വേണ്ടി, അപ്പോൾ അല്ലാഹു തആല,  ഭൂമിയിൽ കുഴിച്ചു കൊണ്ടിരിക്കുന്ന ഒരു കാക്കയെ നിയോഗിച്ചു. അവൻ പറഞ്ഞു : ‘എന്റെ നാശം! ഈ കാക്കയെപ്പോലെ ആകാൻ, അങ്ങനെ എന്റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യാൻ ഞാൻ അശക്തനായിരുന്നുവോ?.’ അങ്ങനെ അവൻ ഖേദിച്ചവനായിത്തീർന്നു.” (അൽമാഇദ : 31)
     
          അതായത് ക്വാബീൽ ഹാബീലിനെ അക്രമിച്ചു. ഹാബീൽ നിലത്തു വീണു. ക്വാബീൽ തന്റെ ഭ്രാതനെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.  അവൻ അനങ്ങുന്നില്ല! മരണപ്പെട്ടിരിക്കുന്നു. പിന്നെ അവനെ തോളിലേറ്റി നടന്നു. നീണ്ട ഒരു വർഷക്കാലം! ഇനിയെന്ത് ചെയ്യണമെന്നറിയില്ല. അപ്പോഴാണ് രണ്ട് കാക്കകൾ തന്റെ മുന്നിൽ! ക്വാബീൽ ശദ്ധിച്ചു. അവ പരസ്പരം പോരടിക്കുന്നു. ഒടുവിൽ അതിലൊന്നു ചത്തു വീഴുന്നു.
അവശേഷിച്ച കാകൻ തന്റെ നഖങ്ങൾ കൊണ്ടും മറ്റും ഭൂമിയിൽ മാന്തിക്കുഴിച്ചു. അത് ചലനമറ്റ കാക്കയെ കുഴിയിലേക്ക് വലിച്ചു കൊണ്ടു വന്നു. മണ്ണിട്ടു മൂടി. ഇത് കണ്ട ക്വാബീൽ തന്റെ സഹോദരന്റെ ശരീരം അപ്രകാരം ചെയ്തു. ആ സന്ദർഭമാണിവിടെ ക്വുർആൻ അനാവരണം ചെയ്യുന്നത്.

    പക്ഷേ ചില അഭിപ്രായവ്യത്യാസങ്ങൾ ഇവിടെയുണ്ട്. അതിനു മുമ്പ് തന്നെ മൃതശരീരം മറവ് ചെയ്യാറുണ്ടായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. പക്ഷേ സഹോദരനെ നിസ്സാരനായി കണ്ടാണ് മറവ് ചെയ്യാതിരുന്നതത്രേ. അപ്പോഴാണ് കാകൻമാരെ അള്ളാഹു ഇറക്കിയതത്രേ. അങ്ങനെ അല്ലാഹു തന്റെ സഹോദരനെ ആദരിച്ചതായി കണ്ടപ്പോഴാണത്രേ ക്വാബീൽ അങ്ങനെ പറഞ്ഞത് (നാശം, ഈ കാക്കയെപ്പോലെ  എന്റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യാൻ ഞാൻ  അശക്തനായിരുന്നുവോ)

  
                     ★    ★    ★

  
  ഖേദം തൗബയായിരുന്നില്ല. സഹോദരന്റെ അസാന്നിദ്ധ്യത്തിലുള്ള നിരാശയായിരുന്നു എന്നാണ് ഇബ്നു അബ്ബാസ് (رضي الله عنه) വ്യക്തമാക്കുന്നത്.
 
     അദ്ദേഹം പറഞ്ഞു. 

     “വധിച്ചതിലായിരുന്നു, ക്വാബീലിന് ഖേദമെങ്കിൽ, അതയാളുടെ തൗബയായി പരിഗണിക്കുമായിരുന്നു.”

     ചിലർ പറയുന്നു. വധിച്ച ശേഷം അവൻ ഹാബീലിന്റെ മൃതദേഹത്തിന് ശിരസ്സിനരകിൽ കരഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് രണ്ട് കാകൻമാർ പ്രത്യക്ഷരായത്. അവ പരസ്പരം പോരടിക്കുകയും അവയിലൊന്ന് ചത്തു വീഴുകയും ചെയ്തു. ചത്തു വീണതിനെ മറ്റേ കാകൻ മണ്ണിട്ടു മൂടി. ഇതു കണ്ട ഹാബീലിന്റെ കൊലയാളി ഇപ്രകാരം ചെയ്തു. (അത് ശരിയായ ക്വബ്ർ ആയിരുന്നില്ല, മണ്ണിൽ മൂടുക മാത്രമായിരുന്നു.) അങ്ങനെ ഒരു വർഷം കടന്നു പോയി. ക്വുർആൻ പറയട്ടെ :

     “പിന്നെ നാം അവനെ മരിപ്പിച്ചു. അങ്ങനെ മറവ് ചെയ്യിക്കുകയും ചെയ്തു.”

        അതായത് ഹാബീലിനോടുള്ള ആദരസൂചകമായി ശരിയായ ക്വബ്ർ കുഴിച്ചു മൂടാൻ കൽപ്പിച്ചു. ഭൂമിയിൽ പക്ഷികൾക്കും ജന്തുക്കൾക്കും ഭക്ഷണമായി ഉപേക്ഷിക്കപ്പെടാൻ അനുവദിച്ചില്ല. ഇമാം ഫർറാഅ് അഭിപ്രായപ്പെട്ടതാണിത്.

      അബൂ ഉബൈദഃ (رضي الله عنه) പറഞ്ഞു. فَأَقْبَرَه എന്നാൽ (അല്ലാഹു തആല) ക്വബ്ർ ഒരുക്കുകയും, അവനോട് മൂടാൻ കൽപ്പിക്കുകയും ചെയ്തു, എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

  

                     ★    ★    ★

  
 

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

  

  

  
  

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

  
  

  
  
 

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...