”...بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ.“
(آل عمران : ١٦٩)
.
“... എങ്കിലും അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നവരാണ്; ഭക്ഷണവും നൽകപ്പെടുന്നു."
(ആലു ഇംറാൻ : 169)
ഔസ് ബ്നു ഔസ് (رضي الله عنه) വിൽ നിന്ന്. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :
“നിശ്ചയം, ദിവസങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ച്ച ദിവസമാകുന്നു. ആദം (عليه السلام) മിനെ സൃഷ്ടിക്കപ്പെട്ടതും റൂഹ് പിടിക്കപ്പെട്ടതും അന്നാണ്. അന്ന് തന്നെയാണ് (ഇസ്രാഫീൽ عليه السلام കാഹളത്തിൽ) ഊതുന്നതും, (സൃഷ്ടികളുടെ) ആകസ്മിക അന്ത്യവും. അന്ന് നിങ്ങൾ, എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുവീൻ. നിശ്ചയമായും, നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും.”
അപ്പോൾ അവർ (സ്വഹാബത്) ചോദിച്ചു :
“അല്ലാഹുവിന്റെ തിരു ദൂതരേ, താങ്കൾ മണ്ണായ അവസ്ഥയിൽ എങ്ങനെയാണ് ഞങ്ങളുടെ സ്വലാത്തുകൾ താങ്കളെ കാണിക്കപ്പെടുക ?. താങ്കൾ ജീർണ്ണിക്കുമെന്ന് അവർ പറയുന്നു.”
അപ്പോൾ അവിടുന്ന് പ്രത്യുത്തരം നൽകി.
“നിശ്ചയം, അമ്പിയാക്കളുടെ ശരീരങ്ങൾ ഭക്ഷിക്കൽ, അല്ലാഹു തആല ഭൂമിക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു.”
(അബൂ ദാവൂദ്, ഇബ്നു മാജഃ)
ഈ ഗണത്തിൽ അമ്പിയാക്കൾ മാത്രമല്ല, ശുഹദാക്കളും സ്വാലിഹീങ്ങളും ഉൾപ്പെടുമെന്നും പണ്ഡിതൻമാർ സമർത്ഥിക്കുന്നുണ്ട്. അങ്ങനെ അവരുടെ ശരീരങ്ങൾ മണ്ണിൽ ദ്രവിക്കാത്തതിന് ധാരാളം സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു.
★ ★ ★
നബിﷺ തങ്ങൾ പറഞ്ഞു :
“അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിക്കുന്ന ബാങ്ക് വിളിക്കാരൻ, തന്റെ രക്തത്തിൽ പിടഞ്ഞ് മരിക്കുന്ന രക്തസാക്ഷിയെ പോലെയാണ്. അവൻ മരണപ്പെട്ടാൽ തന്റെ മണ്ണറയിൽ കീടങ്ങൾ ഉണ്ടാവില്ല.”
(ത്വബ്റാനി)
ഈ ഹദീഥ് ഉദ്ധരിച്ച് ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു. “ഇതിൽ നിന്ന് വ്യക്തമാകുന്നത്, അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിക്കുന്ന സത്യവിശ്വാസിയെ മണ്ണ് ഭക്ഷിക്കില്ല, എന്നാണ്.”
ഈ വിഷയത്തിൽ പ്രവാചകാധ്യാപനങ്ങൾ കൂടാതെ, സ്വഹാബത്തിന്റേയും താബിഉകളുടേയും ധാരാളം അനുഭവ സാക്ഷ്യങ്ങൾ കൂടിയുണ്ട്.
★ ★ ★
അബ്ദുറഹ്മാൻ ബ്നു അബീ സ്വഅ്സ്വഅഃ (رضي الله عنه) വിൽ നിന്ന് ഇമാം മാലിക് ബ്നു അനസ് (رضي الله عنهما) ഉദ്ധരിക്കുന്നു.
“നിശ്ചയം, അൻസ്വാറുകളും ‘സലമി’കളുമായ അംറ് ബ്നുൽ ജമൂഹ്, അബ്ദുല്ലാഹി ബ്നു അംറ് (رضي الله عنهما) എന്നിവരുടെ ക്വബ്ർ വെള്ളപ്പൊക്കത്തിൽ തകർന്നു. അവരുടെ ക്വബ്ർ നീരൊഴുക്കിന് സമീപമായിരുന്നു. രണ്ട് പേരെയും ഒരേ ക്വബ്റിലായിരുന്നു മറവ് ചെയ്യപ്പെട്ടിരുന്നത്. ഉഹ്ദിലെ രക്ത സാക്ഷികളിൽ പെട്ടവരാണവർ. അപ്പോൾ അവരെ സ്ഥാനം മാറ്റി മറവ് ചെയ്യാൻ വേണ്ടി (ക്വബ്ർ) മാന്തി. അപ്പോൾ യാതൊരു മാറ്റവും കൂടാതെ കാണപ്പെട്ടു. ഇന്നലെ മരണപ്പെട്ട പോലെ! അതിലൊരാൾക്ക് (രക്തമൊലിച്ചു കൊണ്ടിരിക്കുന്ന) മുറിവേറ്റിരുന്നു. അങ്ങനെ അയാളുടെ കൈ മുറിവിൻ മേൽ വെച്ചിട്ടുണ്ടായിരുന്നു. അപ്രകാരം തന്നെ അവരെ മറവ് ചെയ്യപ്പെട്ടു. അപ്പോൾ (അവർ) കരം മുറിവിൽ നിന്ന് മാറ്റി നേരെയാക്കി. പിന്നെ (അവർ) കൈ വിട്ടപ്പോൾ, അത് ആദ്യത്തെ പോലെ (മുറിവിലേക്ക്) മടങ്ങി! ഈ ക്വബ്ർ തുറന്നത് ഉഹ്ദ് യുദ്ധം കഴിഞ്ഞ് നാൽപ്പത്തി ആറ് വർഷങ്ങൾക്ക് ശേഷമാണ്.”
(മുവത്വഃ)
★ ★ ★
പ്രമുഖ ഹദീഥ് ചരിത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്ന ഒരു സംഭവം.
“മദീനഃയിലൂടെ ഉദ്ഭവിച്ച് ഒഴുകുന്ന നദി, ഉമവീ ഖലീഫ മുആവിയഃ (رضي الله عنه)ചില സൗകര്യങ്ങൾക്കായി ഉഹ്ദ് താഴ്വരയിലെ ക്വബ്ർസ്ഥാനിലൂടെ ദിശ മാറ്റിയൊഴുക്കി. അത് മുസ് ലിംകൾ വീണ്ടും ഒന്നിച്ച് അദ്ദേഹത്തിന്റെ ഖിലാഫത്തിന്റെ കീഴിലായ ശേഷമായിരുന്നു. ജനങ്ങളോട് തങ്ങളുടെ മരണപ്പെട്ടവരെ മാറ്റി മറവ് ചെയ്യാൻ അദ്ദേഹം കൽപ്പിച്ചു. അന്ന്, ഉഹ്ദ് യുദ്ധത്തിന്റെ ഏകദേശം അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും ആ മയ്യിത്തുകൾ അതേപടി നില കൊള്ളുന്നതായി അവർ കണ്ടു ! എത്രത്തോളം, ഹംസതുൽ കർറാർ (رضي الله عنه) വിന്റെ പുണ്യപാദങ്ങളിൽ മൺവെട്ടി തട്ടിയപ്പോൾ എല്ലാവരും കണ്ടു. അതിൽ നിന്ന് രുധിരമൊഴുകുന്നു! അത് പോലെ, ജാബിർ ബ്നു അബ്ദുല്ലാഹി ബ്നു ഹറാം (رضي الله عنهما), തന്റെ പിതാവ് അബ്ദുല്ലാഹി ബ്നു ഹറാം (رضي الله عنه) വിന്റെ ശരീരം പുറത്തെടുത്തു. അത് ഇന്നലെ മറവ് ചെയ്തത് പോലെയുണ്ടായിരുന്നു!.”
ഈ സംഭവം, ഇബ്നു സഅദ് (ത്വബക്വാത്തുൽ കുബ്റാ 3/11), ഇബ്നു അബീ ശൈബഃ (മുസ്വന്നഫ് 4/216) ഇബ്നുൽ മുബാറക് (കിതാബുൽ ജിഹാദ് 1/84) തുടങ്ങി പലരും ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ശുഹദാക്കളുടെ കാര്യത്തിൽ കൂടുതൽ പറയേണ്ടതില്ലാത്ത വിധം പ്രസിദ്ധവുമാണ്.
★ ★ ★
”قُتِلَ أَصْحَابُ الْأُخْدُودِ (٤)
النَّارِ ذَاتِ الْوَقُودِ (٥)
إِذْ هُمْ عَلَيْهَا قُعُودٌ (٦)
وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ (٧).“
( سورة البروج)
.
“..കിടങ്ങിന്റെ ആളുകൾ (അഭിശപ്തരായി) നാശമടഞ്ഞു.(4) അതായത്, വിറക് നിറച്ച അഗ്നിയുടെ (കിടങ്ങ്).(5) അവർ അതിൻമേൽ ഇരുന്ന സന്ദർഭം.(6) സത്യവിശ്വാസികളിൽ അതിക്രമം കാണിച്ചതിന്ന് അവർ ദൃസാക്ഷികളാണ്.(7)”
(സൂറതുൽ ബുറൂജ്)
(ഈ ആയത്തുകളുടെ വ്യാഖ്യാനത്തിൽ ഇമാം തിർമുദി (رحمه الله)സംഭവത്തെ വിലയിരുത്തുന്നു.)
‘.....നിശ്ചയം, ആ കുട്ടിയെ മറവ് ചെയ്തു.’ അദ്ദേഹം തുടർന്നു. ‘ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിന്റെ കാലത്ത് അവനെ ക്വബ്റിൽ നിന്ന് പുറത്തെടുത്തു. അപ്പോഴും അവന്റെ കൈവിരലുകൾ നെറ്റിയിൽ അമർത്തി വെച്ചിട്ടുണ്ടായിരുന്നു. കൊല്ലപ്പെട്ടപ്പോൾ വെച്ചിരുന്ന പ്രകാരം തന്നെ!’
(തിർമുദി)
★ ★ ★
മദീനക്കാർ ഒന്നടങ്കം ഉദ്ധരിക്കുന്ന, പ്രസിദ്ധമായ ഒരു സംഭവമുണ്ട്.
“ഉമവീ ഖലീഫ വലീദ് ബ്നു അബ്ദുൽ മലികിന്റെ ഭരണകാലം. മദീനഃ ഗവർണർ ഉമർ ബ്നു അബ്ദുൽ അസീസ് (رحمه الله)യും ആണ്. ‘ഹുജ്റതുശ്ശരീഫ’ യുടെ ചുവരുകൾ തകർന്നു വീണു. അതിന്റെ പുനർ നിർമ്മാണത്തിനായി കല്ലുകളും മറ്റും നീക്കിയപ്പോൾ ഒരു കാൽപാദം പ്രത്യക്ഷമായി. അത് കണ്ട ജനങ്ങൾ പരിഭ്രാന്തരായി. ‘അത് നബിﷺ തങ്ങളുടെ തിരുപാദമാകുമോ.?.’ എന്ന് അവർ ഭയന്നു. ഒടുവിൽ അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) വിന്റെ പുത്രനായ സാലിമുബ്നു അബ്ദുല്ലാഹ് (رضي الله عنهما) വന്ന് പരിശോധിക്കുകയും അത് തന്റെ പിതാമഹൻ ഉമർ (رضي الله عنه) വിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ശഹീദ് ആണല്ലോ.”
(അൽബിദായതു വന്നിഹായഃ, സീറത്തുൽ ഹലബിയ്യഃ, താരീഖുൽ മദീനഃ തുടങ്ങിയ ചരിത്രഗ്രന്ഥങ്ങളിലും, കൂടാതെ പ്രമുഖ മുഹദ്ദിഥുകളും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.)
ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു : ഇപ്രകാരം തന്നെയാണ് നമ്മുടെ മുൻകഴിഞ്ഞ സമൂഹങ്ങളിലെ, രക്തസാക്ഷ്യം വഹിച്ചവരുടെ കാര്യവും. അതിന് اصحاب الأخدود (കിടങ്ങിന്റെ ആളുകൾ) കൊന്നു കളഞ്ഞവരുടെ കാര്യം അദ്ദേഹം ഉദാഹരണമായി ഉദ്ധരിക്കുന്നു.
ഇബ്നു ഇസ്ഹാക്വ് (رحمه الله) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹ് ബ്നു അബീബക്ർ ബ്നു മുഹമ്മദ് ബ്നു അംറ് ബ്നു ഹസം (رضي الله عنهم) എന്നോട് അറിയിച്ചു :
“ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിന്റെ കാലത്ത് നജ്റാനിൽ ഒരാൾ അവിടെയുള്ള ചില പുരാതന അവശിഷ്ടങ്ങൾ എന്തോ ആവശ്യങ്ങൾക്ക് വേണ്ടി കുഴിച്ചു. അപ്പോൾ അതിനടിയിൽ ‘അബ്ദുല്ലാഹി ബ്നു ഥാമിർ’ എന്ന മഹാന്റെ ജഢമുണ്ടായിരുന്നു. തന്റെ മുൻതലയിലെ മുറിവിൽ അമർത്തിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന നിലയിലായിരുന്നു! ആ കരം തലയിൽ നിന്ന് മാറ്റി പിടിച്ചു വെച്ചാൽ രക്തം ഒഴുകുന്നു. പിടിച്ചു വെച്ച കൈ വിട്ടാൽ അത് തലയിലേക്ക് മടങ്ങി അവിടെ രക്തം അമർത്തിപ്പിടിക്കുന്നു! ആ കയ്യിൽ റബ്ബിയല്ലാഹ് (رَبّيَ اللّٰه) എന്ന് എഴുതപ്പെട്ട ഒരു മോതിരമുണ്ടായിരുന്നു. ഉടനെ അവർ ഖലീഫ ഉമറുൽ ഫാറൂക്വ് (رضي الله عنه) തങ്ങളെ വിവരമറിയിച്ചു. അപ്പോൾ ഉമർ (رضي الله عنه) ആ മൃതശരീരം ആദ്യത്തെ അതേ അവസ്ഥയിൽ നിലനിറുത്താൻ എഴുതി അറിയിച്ചു. ‘എല്ലാം പഴയപടി തിരിച്ചു വെക്കുക.’ അവർ അപ്രകാരം ചെയ്തു.”
(ഈ ഹദീഥിന്റെ ആദ്യഭാഗം ഒഴികെ, ഇമാം അഹ് മദ്, മുസ് ലിം, നസാഈ എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.)
‘അസ്ഹാബുൽ ഉഖ്ദൂദ്' (കിടങ്ങ് കാർ) ന്റെ ചരിത്രം അടുത്ത പോസ്റ്റിൽ. (ഇൻശാ അല്ലാഹ്)
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment